ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ന്ന് ഉപഗ്രഹങ്ങള്‍ ഒന്നാകുന്ന ആ ദൗത്യം ഇന്ന്, ഇസ്രൊയുടെ ‘സ്പാഡെക്‌സ്’ വിക്ഷേപണം രാത്രി 9.58 ന്

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ സ്പാഡെക്‌സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ന്ന് ഉപഗ്രഹങ്ങള്‍ ഒന്നാകുന്ന ഈ ദൗത്യമാണ് ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണം.

രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുക എളുപ്പമല്ല. രണ്ട് പേടകങ്ങളുടെയും വേഗ നിയന്ത്രണം കൃത്യമായിരിക്കണം. കൂടിച്ചേര്‍ന്ന് കഴിഞ്ഞാല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ എന്ന സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സാങ്കേതിക വിദ്യ വിജയിക്കേണ്ടത് അനിവാര്യമാണ്. നിലയത്തെ ഒരൊറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിക്കുക സാധ്യമല്ല. ഘട്ടം ഘട്ടമായി വിക്ഷേപിച്ച് പിന്നീട് ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ക്കുകയാണ് നിലവില്‍ പ്രായോഗികമായ രീതി. സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും സ്വന്തം ബഹിരാകാശ നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇങ്ങനെയാണ്. സ്പാഡെക്‌സ് ദൗത്യം വിജയിച്ചാല്‍ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ.

ചേസറും ടാര്‍ജറ്റുമെന്ന രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്, 220 കിലോഗ്രാം വീതമാണ് ഇവയുടെ ഭാരം. ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. ഈ ഒത്തുചേരല്‍ കൃത്യമാക്കുക എന്നതാണ് ദൗത്യം. വിക്ഷേപണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

സ്പാഡെക്‌സ് ഇരട്ട ഉപഗ്രഹങ്ങള്‍ക്ക് പുറമേ 24 വ്യത്യസ്ഥ പരീക്ഷണങ്ങളും ഈ പിഎസ്എല്‍വി വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് പോകുന്നുണ്ട്.

More Stories from this section

family-dental
witywide