ഹിന്ദി വേണ്ടെന്നല്ല, അടിച്ചേല്‍പ്പിക്കരുതെന്നാണ് പറയുന്നത് : വിജയ് സേതുപതി

മെറി ക്രിസ്തുമസ് എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടി എത്തിയ വിജയ് സേതുപതിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായ ആ ചോദ്യം ചോദിച്ചു. ഹിന്ദി ഭാഷ വേണോ എന്നതിനെക്കുറിച്ചായിരുന്നു ആ ചോദ്യം. അതിന് നടന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഹിന്ദി വേണ്ടെന്ന് തമിഴ്നാട് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടറുടെ വായടപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. ഹിന്ദി വേണ്ടന്നല്ല, ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്നാണ് ആളുകള്‍ പറയുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഒരു ഭാഷ എന്ന നിലയില്‍ ഹിന്ദിയെ ഒരിക്കലും എതിര്‍ത്തിട്ടില്ല. ആമിര്‍ ഖാനോട് നിങ്ങള്‍ ഇതേ ചോദ്യം ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു, എന്തുകൊണ്ടാണ് നിങ്ങള്‍ ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നത്? ഞങ്ങള്‍ ഒരിക്കലും ഹിന്ദി വേണ്ടെന്ന് പറഞ്ഞില്ല, ഞങ്ങള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കലിന് എതിരാണ്, രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. . ഇവിടെ ആളുകള്‍ ഹിന്ദി പഠിക്കുന്നു, ആരും അതിന് എതിരല്ല, നിങ്ങളുടെ ചോദ്യം തെറ്റാണ്, അപ്രസക്തമാണ്, ഹിന്ദി പഠിക്കുന്നതില്‍ നിന്ന് ആരും ആരെയും തടയുന്നില്ല, മന്ത്രി ത്യാഗരാജന്‍ പോലും ഇതിന് വിശദീകരണം നല്‍കിയിട്ടുണ്ട്, ദയവായി അത് കാണുക എന്നും വ്യക്തമായ മറുപടിയാണ് താരത്തിന്റെ ഭാഗത്തുനിന്നും വന്നത്.

നടന്‍ വിജയ് സേതുപതി, കത്രീന കൈഫ്, സംവിധായകന്‍ ശ്രീറാം രാഘവന്‍ എന്നിവര്‍ക്കൊപ്പം ജനുവരി 7 ന് ചെന്നൈയില്‍ നടന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് നടന്‍ നിലപാട് വ്യക്തമാക്കിയത്.

വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന ‘മെറി ക്രിസ്മസ്’ ജനുവരി 12 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു തമിഴ്-ഹിന്ദി ദ്വിഭാഷയായാണ് എത്തുക.