പൂരം വിവാദം: ‘റിപ്പോർട്ട് വൈകിയത് ആസൂത്രിതം’; അജിത് കുമാറിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

കോഴിക്കോട്: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ട് വൈകിയത് അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം പ്രസക്തമാണെന്ന് സിപിഐ. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം പിന്നിട്ടിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. അന്വേഷണമേ നടന്നിട്ടില്ലെന്ന് പൊലീസിൽനിന്നും വിവരാവകാശരേഖയ്ക്ക് മറുപടി നൽകുകയും തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സസ്പെൻഷനിലാകുകയും ചെയ്തു. ഈ നാടകങ്ങൾക്ക് വിരാമമിട്ടാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.

പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തിൽത്തന്നെയുള്ള പോലീസ് അക്കാദമിയിൽ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളിൽ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണെന്നും മുഖപത്രമായ ജനയുഗത്തിൽ സിപിഐ ആരോപിക്കുന്നു.

അന്വേഷണഘട്ടത്തിൽ എ.ഡി.ജി.പി, മൊഴി നൽകാനെത്തിയവരോട്, കമ്മിഷണറോ ഡി.ഐ.ജിയോ ഐ.ജിയോ തീരുമാനിക്കേണ്ട വിഷയമായതുകൊണ്ടാണ് താൻ ഇടപെടാതിരുന്നതെന്നും ജില്ലാ കളക്ടർക്കും ഇടപെടാമായിരുന്നല്ലോ എന്ന് സൂചിപ്പിച്ചതായും വിവരമുണ്ട്. പൂരം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്തം കമ്മിഷണറിലും ദേവസ്വങ്ങളിലും മാത്രമായി ഒതുക്കുകയും തുടർനടപടികളെപ്പറ്റി റിപ്പോർട്ട് നിശബ്ദത പാലിക്കുന്നതായി മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുകയും ചെയ്യുമ്പോൾ അന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയാണ് ചോദ്യംചെയ്യപ്പെടുന്നത്. -മുഖപ്രസംഗത്തില്‍ പറയുന്നു.

മുഖ്യമന്ത്രി നൽകിയ അന്തിമ സമയപരിധിയാണ് ഇപ്പോഴെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ വഴിയൊരുക്കിയതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടുംവരെ പ്രസക്തമാണ്.

More Stories from this section

family-dental
witywide