ജയ്ഷാ ഐസിസി തലപ്പത്തേക്ക്, ചെയർമാൻ ആകുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ!

ഡല്‍ഹി: ഐസിസിയുടെ തലപ്പത്തെക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉടൻ എത്തിയേക്കും. ഐ സി സിയുടെ നിലവിലെ ചെയർമാൻ ഗ്രെഗ് ബാര്‍ക്ലേയെ മാറ്റി തല്‍സ്ഥാനത്ത് ജയ്ഷായെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിനിടെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചെയര്‍മാന്‍ മൈക്ക് ബെയര്‍ഡ് ഉള്‍പ്പെടെയുള്ള ഐസിസി ഡയറക്ടര്‍മാരോട് മൂന്നാം തവണയും ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ബാര്‍ക്ലേ പറഞ്ഞു.

കാലാവധി അവസാനിക്കുന്ന നവംബറില്‍ ഐസിസി ചെയര്‍മാന്‍ ആകാനുള്ള ആഗ്രഹം ജയ് ഷാ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടത് എന്നും ബാര്‍ ക്ലേ പറഞ്ഞു. ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ഷായ്ക്കുണ്ട്. അതിനാല്‍ ഐസിസിയുടെ ചെയര്‍മാന്‍ ആകാനുള്ള പിന്തുണയുടെ കാര്യത്തില്‍ ജയ് ഷായ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ജയ് ഷാ ഐ സി സി തലപ്പത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ ആയിരിക്കും. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 200 വരെ), ശരദ് പവാര്‍ (2010-2012) എന്നിവര്‍ മാത്രമാണ് മുമ്പ് ഐസിസിയുടെ മേധാവി സ്ഥാനം വഹിച്ചിട്ടുള്ള രണ്ട് ഇന്ത്യക്കാര്‍. ഐസിസി നിയമങ്ങള്‍ അനുസരിച്ച്, ചെയര്‍മാന്റെ തെരഞ്ഞെടുപ്പില്‍ 16 വോട്ടുകളാണ് ഉള്ളത്. വിജയിക്ക് കേവലഭൂരിപക്ഷത്തിന് 9 വോട്ടുകള്‍ വേണം. നിലവിലെ സാഹചര്യത്തിൽ ജയ് ഷാക്ക് അനായാസം ചെയർമാൻ ആകാനാകുമെന്നാണ് വ്യക്തമാകുന്നത്.

Also Read

More Stories from this section

family-dental
witywide