വിമര്‍ശകനില്‍ നിന്ന് ട്രംപിന്റെ അടുപ്പക്കാരനായി മാറിയ ജെ.ഡി.വാന്‍സ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ഭാര്യ ഇന്ത്യക്കാരി

ട്രംപ് ഹിറ്റ്ലറെ പോലെയാണെന്ന് ജെ.ഡി.വാന്‍സ് വിമര്‍ശിച്ചിട്ടുണ്ട്. ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു കുറച്ചുകാലം മുമ്പുവരെ ജെ.ഡി.വാന്‍സ്.

വിസ്കോണ്‍സില്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ അത്യപൂര്‍വ്വ നിമിഷമാവുകയാണ് മില്‍വോക്കി. മുന്‍ പ്രസിഡന്റ് കൂടിയായ ഡോണാള്‍ഡ് ട്രംപിനെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ഇതിനായുള്ള പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗം തുടരുന്നു. അതിന് മുന്നോടിയായാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ജെ.ഡി.വാന്‍സിന്റ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് തന്നെയാണ് ഈ പേര് തീരുമാനിച്ചത്. ജെ.ഡി.വാന്‍സിനൊപ്പം ഡ്യൂഗ് ബര്‍ഗം, മാര്‍ക്കോ റുബിയോ എന്നിവരുടെ പേരുകള്‍ കൂടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ കൂട്ടത്തില്‍ 39കാരനായ ഏറ്റവും പ്രായം കുറഞ്ഞ ഒഹായോ സെനറ്റര്‍ ജെ.ഡി.വാന്‍സിനെ തെരഞ്ഞെടുക്കുകയായിരുന്നു. 

ട്രംപിന്റെ ശക്തനായ വിമര്‍ശകനായിരുന്നു കുറച്ചുകാലം മുമ്പുവരെ ജെ.ഡി.വാന്‍സ്. ട്രംപിനെ ഹിറ്റ്ലര്‍ എന്നുവരെ ജെ.ഡി.വാന്‍സ് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ട്രംപിന് വേണ്ടി നിരവധി പരിപാടികളില്‍ പങ്കെടുത്തു. 78 കാരനായ ട്രംപും 81 കാരനായ ബൈഡനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ 39കാരനായ ജെ.ഡി.വാന്‍സ് റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നു എന്നതും അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ കൗതുകമാണ്. ഇന്ത്യക്കാരിയായ ഉഷ ചിലുകുരി വാന്‍സാണ് ജെ.ഡി.വാന്‍സിന്റെ ഭാര്യ. അങ്ങനെയൊരു പ്രത്യേകത കൂടി ഈ സ്ഥാനാര്‍ത്ഥിത്വത്തിന് ഉണ്ട്. ബൈഡന്റെ വൈസ് പ്രസിഡന്റ് കമലഹാരിസ് ഇന്ത്യന്‍ വംശജയാണ്. വാന്‍സ് വിജയിച്ചാല്‍ ഇത്തവണ മകളല്ല, മരുമകന്‍ ബന്ധമായിരിക്കും ഈ വൈസ് പ്രസിഡന്റ് സ്ഥാനത്തിന്. ആന്ധ്ര പ്രദേശ് സ്വദേശിനിയാണ് ഉഷ.

ജെ.ഡി.വാന്‍സ് വിജയിക്കുകയാണെങ്കില്‍ അമേരിക്കയുടെ ചരിത്രത്തില്‍  ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരിക്കും അദ്ദേഹം. 36കാരനായ ജോണ്‍ ബ്രക്കിന്‍റിഡ്ജ് 1857ലും, 40-ാം വയസ്സില്‍ റിച്ചാര്‍ഡ് നിക്സന്‍ 1953ലും അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടുണ്ട്. എഴുപത് വര്‍ഷത്തിന് ശേഷമാണ് യുവാവായ ഒരാള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ തീരുമാനത്തില്‍ ഉണ്ട്. 

More Stories from this section

family-dental
witywide