കൊച്ചിയിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ വലിച്ചുകീറി, വിദേശ ജൂത വനിതകൾക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ രണ്ട് ജൂത സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു. ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾക്കെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 153–ാം വകുപ്പ് ചുമത്തിയാണ് കേസ്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ടൂറിസ്റ്റ് വീസയിലെത്തിയ ജൂത വംശജരായ രണ്ടു സ്ത്രീകൾ കീറിയിട്ടിരിക്കുന്ന പലസ്തീൻ അനുകൂല പോസ്റ്ററുകൾക്കടുത്ത് നില്‍ക്കുന്നതായിരുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ) പ്രവർത്തകരാണ് പോസ്റ്റർ പതിച്ചത്.

ഫോർട്ട് കൊച്ചിയിൽ ഇവർ താമസിക്കുന്ന ഹോം സ്റ്റേ പൊലീസിന്റെ നിരീക്ഷണത്തിലാകും. ഇവിടെ പൊലീസിന്റെ നിരീക്ഷണത്തിലാകും ഇവർ താമസിക്കുക. ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്നും എസിപി കെ.ആർ. മനോജ് വ്യക്തമാക്കി. എസ്ഐഒ പ്രവര്‍ത്തകർ യുവതിക്കെതിരെ പരാതി നൽകി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അർധരാത്രി കഴിഞ്ഞും പ്രവർത്തകർ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.

Jew Woman damage pro palestine posters in Kochi