
ന്യൂഡൽഹി: മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജ ഝാർഖണ്ഡ് ഹൈകോടതി തള്ളി. ക്രിമിനൽ മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. 2018ൽ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തത്.
2018 ലെ ചായ്ബാസയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ അമിത് ഷായ്‌ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസ് ബിജെപി നേതാവ് നവീന്‍ ഝായാണ് പരാതി നല്‍കിയത്. ഫെബ്രുവരി 16-ന് രാഹുല്‍ ഗാന്ധിയുടെ ഭാഗം കേട്ട കോടതി കേസ് മാറ്റി വെച്ചിരുന്നു. ജസ്റ്റിസ് അംബുജനാഥാണ് രാഹുലിന്റെ ഹർജി പരിഗണിച്ചത്. കോൺഗ്രസ് നേതാവിനായി പിയുഷ് ചിത്തരേഷും ദീപാങ്കർ റായിയും കോടതിയിൽ ഹാജരായി. തുടര്‍ന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. 2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.












