
ഇസ്രയേലിലേക്ക് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്. കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് കാഞ്ചിയാറിൽ താമസിക്കുന്ന തങ്കമണി സ്വദേശി, പ്രിൻസ് മൂലേച്ചാലിനെതിരെ വഞ്ചനക്കുറ്റത്തിന് കട്ടപ്പന പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. എത്ര പേർ തട്ടിപ്പിന് ഇരയായി, എത്ര രൂപ തട്ടിയെടുത്തു തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
കട്ടപ്പന പള്ളിക്കവലയിലെ ഗ്ലോബൽ എജുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. നഴ്‌സുമാർക്ക് ഒന്നരലക്ഷം രൂപ ശമ്പളത്തിൽ ഇസ്രയേലിൽ കെയർ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മേൽനോട്ടത്തിലാണ് റിക്രൂട്ടിങ് എന്നും ഏജൻസിയെ റിക്രൂട്ട്‌മെന്റ് ചുമതല ഏൽപ്പിച്ചിരിക്കുകയാണെന്നും തട്ടിപ്പുകാർ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. 10 ലക്ഷം രൂപയാണ് റിക്രൂട്ട്‌മെന്റിനായി ഇവർ ആവശ്യപ്പെട്ടത്. ജോലി ലഭിക്കാതയതോടെയാണ് പൊലീസിനു പരാതി കിട്ടിയത്. രൂപതയുടെ പേരിൽ തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളി രൂപതയും പരാതി നൽകിയിട്ടുണ്ട്.
Job Fraud in the fake name of Kanjirappally Diocese