
ചിക്കാഗോ: ഇന്ന് ചിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കണ്‍വെന്‍ഷനിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഹാരിസ് ഔദ്യോഗികമായി നോമിനേറ്റ് ചെയ്യപ്പെടും. നാഷണൽ കൺവെൻഷനിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വിടവാങ്ങൽ പ്രസംഗം നടത്തും.
സിഎൻഎൻ സംഘടിപ്പിച്ച ട്രംപ്-ബൈഡൻ സംവാദവത്തിൽ ബൈഡന്റെ ദുർബലമായ പ്രകടനവും തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും പ്രായത്തെയും കുറിച്ച് പാർട്ടിക്കുള്ളിൽ തന്നെ ഉർന്ന ആശങ്കകളും സമ്മർദ്ദവുമാണ് ബൈഡനെ മത്സരസ്ഥാനത്തു നിന്ന് പിന്മാറാൻ നിർബന്ധിതനാക്കിയത്. തുടർന്നാണ് കമല ഹാരിസ് മത്സരത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ ബൈഡനെ പുറത്താക്കാൻ ആവശ്യപ്പെട്ട അതേ പാർട്ടി അംഗങ്ങളിൽ നിന്നു തന്നെയാണ് അദ്ദേഹത്തിന് ഇന്ന് വീരോചിതമായ യാത്രയയപ്പ് ലഭിക്കുക.
കഴിഞ്ഞദിവസം ബൈഡനും കമല ഹാരിസും മറ്റൊരു പ്രചാരണ റാലിയിൽ ഒന്നിച്ചെത്തിയിരുന്നു. ബൈഡന്റെ പിന്മാറ്റത്തിന് ശേഷം ഇരുവരും ആദ്യമായി ഒന്നിച്ച് വേദിയിൽ പ്രത്യക്ഷപ്പെട്ടത് അന്നായിരുന്നു. കമല ഒരു മികച്ച പ്രസിഡന്റ് ആയിരിക്കും എന്നാണ് ബൈഡൻ ജനങ്ങളോട് പറഞ്ഞത്. ഇന്നത്തെ വിടവാങ്ങൽ പ്രസംഗത്തിലും ബൈഡൻ കമലയെ പ്രകീർത്തിച്ച് സംസാരിക്കുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം, കൺവെൻഷൻ വേദിയിൽ ബൈഡൻ മുഴുവൻ സമയവും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. തന്റെ പ്രസംഗം പൂർത്തിയായാൽ ഉടൻ തന്നെ അദ്ദേഹം കാർലിഫോർണിയയിലേക്ക് തിരിക്കും. ആറ് ദിവസത്തെ അവധി ആഘോഷിക്കാനാണ് ബൈഡൻ കാലിഫോർണിയയിലേക്ക് പോകുന്നത്.