
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിടെ കൊല്ലപ്പെട്ട വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്‍റെ പിതാവ് ജയപ്രകാശ് വയനാട്ടിലെത്തി രാഹുൽഗാന്ധി എംപിയെ നേരിൽ കണ്ടു. മകന്‍റെ മരണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് അദ്ദേഹം നിവേദനം നൽകി. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസും ചില ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിച്ചെന്നും കേസ് അന്വേഷണം വിപുലമാക്കുന്നതിനു ചിലർ തടസം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. കേസിന്‍റെ ഭാഗമായ പെൺകുട്ടിയെയടക്കം പലരെയും ഇനിയും പൊലീസ് അറസ്റ്റ് ചെയ്യാതെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ഒത്തുകളിക്കുകയാണെന്നും ജയപ്രകാശ് രാഹുലിനോട് പരാതിപ്പെട്ടു.
അതേസമയം, കേസിൽ എല്ലാ കാര്യത്തിലും ഒപ്പമുണ്ടാകുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായി ജയപ്രകാശ് പറഞ്ഞു. തനിക്കു പറയാനുള്ളത് അദ്ദേഹം കേൾക്കുകയും കേസിന്റെ കാര്യത്തിൽ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തുവെന്നും രാഹുൽ ഗാന്ധിയെ കൽപ്പറ്റയിൽ കണ്ട ശേഷം അദ്ദേഹം പറഞ്ഞു.