
ഇന്ത്യയിലെ മിക്ക വീട്ടിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ പിന്നണിക്കാരൻ നമ്മുടെ തൃശൂർക്കാരനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. പക്ഷേ സത്യമാണ്. വർഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്ന ഉജാല, എക്സോ തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങളിലൂടെ ബിസിനസ് സാമ്രജ്യം കെട്ടിപ്പൊക്കിയ വ്യവസായിയാണ് മൂത്തേടത്ത് പഞ്ചൻ രാമചന്ദ്രൻ എന്ന തൃശൂർക്കാരൻ.
5,000 രൂപ വായ്പയിൽ തുടങ്ങിയ ആശയത്തെ 16,900 കോടിയുടെ സാമ്രാജ്യമാക്കി വളർത്താൻ അദ്ദേഹത്തിന് സാധിച്ചു. ഏവർക്കും സുപരിചിതമാണ് ജ്യോതി ലാബ്‌സ്. ജ്യോതി ലാബ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ് രാമചന്ദ്രൻ. ഉജാല സുപ്രീം ഫാബ്രിക് വൈറ്റനർ, എക്സോ ഡിഷ് വാഷ് ബാർ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഉൽപ്പന്നങ്ങളെല്ലാം ജ്യോതി ലാബ്സിന്റേതാണ്.
സെന്റ് തോമസ് കോളേജിൽ നിന്ന് ബി കോം ബിരുദം പൂർത്തിയാക്കിയ ആളാണ് രാമചന്ദ്രൻ. ബിരുദാനന്തര ബിരുദത്തിന് ശേഷം അദ്ദേഹം അക്കൗണ്ടന്റായി ജോലി ചെയ്തു. എന്നാൽ, അടങ്ങാത്ത സംരഭക മോഹം അദ്ദേഹത്തെ മറ്റുവഴികൾ തേടുന്നതിന് പ്രേരിപ്പിച്ചു. അലക്കു വൈറ്റ്‌നർ കണ്ടുപിടിക്കുകയായിരുന്നു പ്രഥമ ലക്ഷ്യം. എന്നാൽ തോൽവിയായിരുന്നു ഫലം.
അങ്ങനെയിരിക്കെ ഒരു കെമിക്കൽ ഇൻഡസ്ട്രി മാഗസീൻ വായിച്ചത് വഴിത്തിരിവായി. ടെക്‌സ്‌റ്റൈൽ നിർമ്മാതാക്കൾക്ക് വെളുത്തതും തിളക്കമുള്ളതുമായ നിറങ്ങൾ നേടാൻ പർപ്പിൾ ഡൈകൾ ഉപയോഗിക്കാൻ സാധിക്കുമെന്നായിരുന്നു അതിലെ ആശയം.
ഒരു വർഷത്തോളം പരീക്ഷണങ്ങൾ തുടർന്നു. 1983-ൽ തൃശൂരിലെ കുടുംബ സ്വത്തിൽ ഒരു ചെറിയ താൽക്കാലിക ഫാക്ടറി സ്ഥാപിക്കാൻ തീരുമാനിച്ചു. സഹോദരനിൽ നിന്ന് 5,000 രൂപ കടം വാങ്ങി. അദ്ദേഹം ഈ ഫാക്ടറിക്ക് ജ്യോതി ലബോറട്ടറീസ് എന്ന് പേരിട്ടു. മകളുടെ പേരിലായിരുന്നു ഈ ഫാക്ടറി. 1997 ആയപ്പോഴേക്കും ഉൽപ്പന്നത്തിന്റെ ആധിപത്യം ഇന്ത്യയിലുടനീളം വ്യാപിച്ചു. ഇന്ന് രാജ്യത്തെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നാണ് ഇന്ന് ജ്യോതി ലാബ്‌സ്. ഏകദേശം 16,900 കോടി രൂപയാണ് ഇന്ന് കമ്പനിയുടെ വിപണി മൂല്യം.
Jyoti labs owner Ramachandran life story