
തൃശ്ശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ മുരളീധരൻ. സുരേന്ദ്രൻ ഒറ്റുകാരനാണ്. സ്വന്തം പാർട്ടിയെ പോലും ഒറ്റികൊടുത്തയാളാണ്. ഒറ്റുകാരന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. കൊടകര കുഴൽപണ കേസ് ഒതുക്കാൻ പിണറായിയുമായി പാലം പണിതയാളാണ് സുരേന്ദ്രനെന്നും മുരളീധരൻ ആരോപിച്ചു.
പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്തപ്പോൾ രമേശ് ചെന്നിത്തല പ്രതികരിച്ചിട്ടും മുരളീധരൻ മറുപടി പറയാൻ തയ്യാറായില്ലെന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം. രാഷ്ട്രീയത്തിൽ മര്യാദ കാണിക്കണം. ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കോൺഗ്രസ് കൂട്ടുകൂടും. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ എ കെ ആന്റണി പ്രതികരിച്ചത് വളരെ പക്വതയോടെയാണ്. മുരളീധരൻ നിരവധി പാർട്ടികൾ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബിജെപിയിൽ ചേർന്ന പത്മജയെ വിമർശിക്കുന്നത് എന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം.
“കെ. മുരളീധരനും പത്മജാ വേണുഗോപാലും ലീഡർ കെ. കരുണാകരന്റെ മക്കളാണെന്നുള്ളത് ആർക്കും നിഷേധിക്കാനാവാത്ത സത്യം. രാഷ്ട്രീയം എന്തുമാവട്ടെ രണ്ടുപേരും ഒരേ വിശുദ്ധമാതാവിന്റെ ഉദരത്തിൽ പിറന്ന രണ്ടു മക്കൾ. ആ സത്യത്തിനെതിരെയാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയത്തിലെ ഒരു സാമൂഹ്യവിരുദ്ധൻ അതും പക്കാ വ്യാജൻ അമേദ്യജല്പനം നടത്തിയത്. ലീഡറേയും കുടുംബത്തേയും സ്നേഹിക്കുന്ന എല്ലാവരും അത് നീചമായ നടപടി എന്നാണ് കരുതിയത്. എന്നാൽ മക്കളിലൊരാളായ മുരളീധരൻ അതിലൊരനൗചിത്യവും കണ്ടില്ലെന്നതാണ് ഏറ്റവും ദുഖകരം. രമേശ് ചെന്നിത്തല കാണിച്ച ഔചിത്യബോധം പോലും മുരളീധരനുണ്ടായില്ല. നാലുവോട്ടിനുവേണ്ടി സ്വന്തം ജനിതകസ്വത്വം പോലും അവിശ്വസിക്കുന്ന അപൂർവ്വജന്മം.”















