വാഗ്ദാന ലംഘനമില്ല; പാട്ട് ചോദിക്കാന്‍ നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി: സച്ചിദാനന്ദന്‍

തൃശൂർ∙ കേരളഗാന വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. അക്കാദമി വാഗ്ദാന ലംഘനം നടത്തിയിട്ടില്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞു.

യാതൊരു ഗ്യാരണ്ടിടിയും നൽകാതെ ശ്രീകുമാരൻ തമ്പിയോട് പാട്ട് ചോദിക്കാൻ നിർദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണ്. ആ പാട്ട് പറ്റില്ലെന്നു കണ്ടെത്തിയത് അവർകൂടി ഉൾപ്പെട്ട കമ്മിറ്റിയാണ്. വസ്തുനിഷ്ഠമായ കാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് സച്ചിദാനന്ദൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

വിവാദത്തില്‍ ഒരു സന്യാസിയെപോലെ മൗനം പാലിക്കാം എന്ന് കരുതിയതാണ്. അസത്യപ്രസ്താവനകള്‍ വരുന്നതിനാലാണ് ഇത്രയും വ്യക്തമാക്കിയത്. സത്യങ്ങള്‍ ശ്രീകുമാരന്‍ തമ്പിക്ക് മെയില്‍ അയച്ചിരുന്നുവെന്നും സച്ചിദാനന്ദന്‍ വിശദീകരിച്ചു.

‘കമ്മിറ്റിയില്‍ സന്നിഹിതരായിരുന്നവരില്‍ ഒരാളും വസ്തുനിഷ്ഠകാരണങ്ങളാല്‍ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല. കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സര്‍ക്കാരിന്റെതാണ്. ഗാനങ്ങള്‍ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സര്‍ക്കാര്‍ കമ്മിറ്റി അംഗീകരിക്കുമ്പോള്‍ മാത്രമേ ഉണ്ടാകൂ. ഈ കാര്യത്തെ എന്തോ വ്യക്തികാര്യമായി , മാനാപമാനകാര്യമായി, അഥവാ, അക്കാദമി കാര്യമായി, ചിത്രീകരിക്കുന്നവരുടെ സത്യസന്ധതയും രാഷ്ട്രീയവും മന: ശാസ്ത്രവും പരിശോധന അര്‍ഹിക്കുന്നു.’ എന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide