
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റ് പറയാൻ കഴിയില്ലെന്ന സുന്നി യുവജന സംഘം (എസ് വൈ എസ്) നേതാവ് മുസ്തഫ മുണ്ടുപാറയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്തു വില കൊടുത്തും ബിജെപി ചെറുത്തു നിൽക്കും. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്‌ലിം പ്രീണനത്തിന്റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും കേരളത്തിന് ഒരു മുസ്‌ലിം മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സമ്മർദ്ദ തന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഈ വിഷയത്തിൽ ഇനി സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് കൂടി അറിഞ്ഞാൽ മതി. മതത്തിന്റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. മുസ്‌ലിം ലീഗാണ് കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങൾക്ക് അണിയറയിൽ ചരട് വലിക്കുന്നതെന്ന് വ്യക്തമാണെന്നും ഇന്ത്യാ വിഭജനത്തിന് കാരണക്കാരായവരുടെ പാരമ്പര്യമാണ് മുസ്‌ലിം ലീഗ് ഇപ്പോഴും പേറുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
മലബാറിനോടുള്ള മാറി മാറി ഭരിച്ച സർക്കാരുകളുടെ അവഗണനയ്ക്ക് മുസ്‌ലിം ലീഗും ഉത്തരവാദികളാണ്. യുഡിഎഫ് മന്ത്രിസഭയിൽ എല്ലാ കാലത്തും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ലീഗായിരിന്നിട്ടും പ്ലസ് വൺ സീറ്റിലെ കുറവ് പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മലബാർ അവഗണനയ്ക്കെതിരെയുള്ള സമരത്തിൽ മത അജൻഡ തിരുകി കയറ്റാൻ അനുവദിക്കില്ല. മതമൗലികവാദികളുടെ നീക്കങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.














