കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം : മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. സത്യഭാമയുടെ പരാമര്‍ശം പരിശോധിക്കാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയോടും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.

പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടതെന്നും പറഞ്ഞ സത്യഭാമ രാമകൃഷ്ണന്റെ പേര് പരാമര്‍ശിക്കാതെ ആളെ മനസിലാകുന്ന തരത്തിലാണ് ആക്ഷേപിച്ചത്. ഇയാളെ കണ്ടാല്‍ കാക്കയുടെ നിറമാണെന്നും എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണമെന്നും സത്യഭാമ പറഞ്ഞിരുന്നു.

‘ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ലെന്നു’മുള്ള അങ്ങേയറ്റം പരിഹാസമായ രീതിയിലായിരുന്നു യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ സത്യഭാമ അഭിപ്രായപ്പെട്ടത്.