
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ എൻ ഭാസുംരാംഗന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണിത്. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ് ഇഡി ആരോപിക്കുന്നത്.
സഹകരണ ബാങ്കിന്റെ സാമ്പത്തികപ്രതിസന്ധിക്കു മുഖ്യ കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഭാസുരാംഗനേയും മകൻ അഖിൽജിത്തിനേയും നേരത്തെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 59 ദിവസമായി ഇരുവരും റിമാൻഡിലാണ്. പ്രസിഡന്റായിരുന്ന കാലയളവിൽ കുടുംബാംഗങ്ങളുടെ പേരിലും സ്വന്തം നിലയിലും വായ്പയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
വർഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായെന്നാണ് സഹകരണ വകുപ്പ് 2021-ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് ബാങ്കിനു നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണമെന്നും സഹകരണ വകുപ്പ് റിപ്പോർട്ടുണ്ടായിരുന്നു.