
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കി രാജ്യസഭാ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ പോളിംഗ്/കൗണ്ടിംഗ് ഏജന്റുമാര്‍ക്കുമായി ഒരു ചെക് ലിസ്റ്റും അദ്ദേഹം പുറത്തിറക്കി.
വോട്ടുകള്‍ എണ്ണാന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധവേണമെന്നും അത് തുറന്നത് ജൂണ്‍ നാലിന് തന്നെയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ യന്ത്രങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് പലരും പറയുന്നു. അതിനാല്‍, അവയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കാനാണ്
ഈ നിര്‍ദേശങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്‍ട്രോള്‍ യൂണിറ്റിന്റെ സീരിയില്‍ നമ്പറും ബാലറ്റ് യൂണിറ്റിന്റെ സീരിയല്‍ നമ്പരും വി.വി.പാറ്റ് ഐ.ഡി.യും ഉപയോഗിച്ച് വോട്ടിങ് യന്ത്രം തുറക്കുന്നത് ജൂണ്‍ നാലിന് തന്നെയെന്ന് ഉറപ്പുവരുത്തണം. ഈ സമയത്തില്‍ എന്തെങ്കിലും വ്യത്യാസം വന്നാല്‍ വോട്ടിങ് യന്ത്രം മുന്‍പ് തുറന്നിട്ടുണ്ടെന്നാണ് മനസിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കണക്കുകളും ഒത്തു നോക്കിയിട്ടാകണം റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പൂര്‍ണമായും പരിശോധനകള്‍ എല്ലാം കഴിഞ്ഞതിനു ശേഷമേ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. തപാല്‍ ബാലറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പോള്‍ ചെയ്ത വോട്ടും ആകെയുള്ള വോട്ടും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അത് പ്രശ്‌നമാണ്. സമയം വ്യത്യാസപ്പെട്ടാല്‍ അത് പ്രശ്നമാണെന്നും സിബല്‍ പറഞ്ഞു.
അതേസമയം, കപില്‍ സിബല്‍ ചെക് ലിസ്റ്റ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും വേണ്ടിയുള്ള ഒരു ചെക് ലിസ്റ്റ് പങ്കുവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള മാനുവല്‍ ജാർഖണ്ഡിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഞായറാഴ്ച വൈകുന്നേരം എക്‌സില്‍ പങ്കുവെച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.