
ബെംഗളൂരു: ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. ജനങ്ങളുടെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന കബാബുകളിലും കൃത്രിമനിറം ചേർക്കരുതെന്നാണ് ഉത്തരവ്. കബാബ് വിഭവങ്ങളുടെ സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് നടപടി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ഇതുസംബന്ധിച്ച പ്രസ്താവനയ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പുറത്തിറക്കി. നിർദേശം മറികടക്കുന്ന ഭക്ഷ്യനിർമാതാക്കൾക്കെതിരെ ഏഴുവർഷം തടവും പത്തുലക്ഷംരൂപ പിഴയും അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
‘പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. കൃത്രിമ നിറങ്ങൾ ശരീരത്തിന് ഹാനികരമാണ്. ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. നിയമം ലംഘിക്കുന്ന ഭക്ഷണ കച്ചവടക്കാർക്കെതിരെ ഏഴ് വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെയുള്ള ഗുരുതരമായ നടപടി സ്വീകരിക്കും’. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
കർണാടകയിലുടനീളമുള്ള ഹോട്ടലുകളിൽ കബാബുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് വകുപ്പിന് ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഡിപ്പാർട്ട്‌മെന്‍റ് ലബോറട്ടറികളിൽ 39 കബാബ് സാമ്പിളുകൾ പരിശോധിച്ചതിൽ എട്ടെണ്ണത്തിൽ കൃത്രിമ നിറത്തിൻ്റെ സാന്നിധ്യം കണ്ടെത്തി. ഏഴ് സാമ്പിളുകളിൽ സൺസെറ്റ് യെല്ലോയും (ഭക്ഷണപദാർത്ഥങ്ങളിലും മറ്റും ഓറഞ്ച് നിറം നൽകാൻ ഉപയോഗിക്കുന്നത്) മറ്റൊരു സാമ്പിളിൽ കാർമോസിനും (ചുവപ്പ് നിറം നൽകാൻ) കണ്ടെത്തി.