
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ഡി ജി പി ലോക്നാഥ് ബെഹ്റക്കുമെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. പത്മജയുടെ ബി ജെ പി പ്രവേശനത്തിന് പിന്നിൽ ലോക്നാഥ് ബെഹ്റയാണെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സഹോദരൻ കെ മുരളീധരനും ആരോപിക്കുന്നത്. എല്ലാത്തിനും പിന്നിൽ ചരടുവലിച്ചത് ബെഹ്റയാണെന്നും പിണറായിക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
പത്മജക്കായി ചരട് വലിച്ചത് ലോക്നാഥ് ബെഹ്റയാണ് എന്ന് പറഞ്ഞ കെ സി, പത്മജയെ ബി ജെ പിയിലെത്തിച്ചത് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കി. ബി ജെ പിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ദില്ലിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ തന്‍റെ കുടുംബവുമായി നല്ല ബന്ധമുണ്ടെന്നാണ് മുരളി ചൂണ്ടികാട്ടിയത്. സഹോദരി പത്മജയുമായി ബെഹ്റക്ക് നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബി ജെ പിക്കായി ചരട് വലിച്ചതെന്നും കെ മുരളീധരന്‍ തുറന്നടിച്ചു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പത്മജയുടെ ബി ജെ പി പ്രവേശത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ചിരുന്നു.
KC VENUGOPAL AND K MURALIDHARAN ALLEGATIONS AGAINST PINARAYI ON PADMAJA BJP ENTRY