പട്ടിണിയിലൂടെ പ്രതിഷേധം ! കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് ‘സമൂഹ ഉപവാസം’

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയെ അരവിന്ദ് കെജ്രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അറസ്റ്റില്‍ പ്രതിഷേധിച്ചും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാക്കളും പ്രവര്‍ത്തകരും ഇന്ന് കൂട്ട ഉപവാസം നടത്തുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള അരവിന്ദ് കെജ്രിവാളിന്റെ അനുയായികള്‍ പാര്‍ട്ടിയുടെ ‘സാമൂഹിക ഉപവാസ’ത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. മാത്രമല്ല, ആളുകള്‍ക്ക് അവരവരുടെ വീടുകളിലിരുന്നും ഉപവാസം ആചരിക്കാം. എല്ലാ ആം ആദ്മി എംഎല്‍എമാരും ഭാരവാഹികളും കൂട്ട ഉപവാസത്തിനായി ജന്തര്‍മന്ദറില്‍ തടിച്ചുകൂടിയിട്ടുണ്ട്. സമരസ്ഥലത്തേക്കുള്ള റോഡുകളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കനത്ത ബാരിക്കേഡുകളും ഗതാഗത നിയന്ത്രണവും ഇന്ന് ഡല്‍ഹിയിലുണ്ടാകും.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖേന പ്രതിപക്ഷത്തെ തകര്‍ക്കുകയാണ് ബിജെപിയെന്ന് ആരോപിച്ച് ശക്തിപ്രകടനമെന്ന നിലയില്‍ കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യം മെഗാ റാലി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കുമുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ‘ഘേരാവോ’ വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ നിരവധി എഎപി നേതാക്കളെയും പ്രവര്‍ത്തകരെയും, പ്രത്യേകിച്ച് സ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റ്‌ചെയ്തു നീക്കുന്നതും നിരത്തുകളിലൂടെ വലിച്ചിഴയ്ക്കുന്നതും തലസ്ഥാനം സാക്ഷിയായ കാഴ്ചയായിരുന്നു.

ജയിലില്‍ നിന്ന് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുമെന്നും നേതൃസ്ഥാനത്ത് മാറ്റമില്ലെന്നും എഎപി വ്യക്തമാക്കിയിട്ടുണ്ട്. കെജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കിനെയും ഒരുമിച്ച് കൊണ്ടുവന്നു. അടുത്തിടെയായി ഭിന്നതയിലേക്ക് നീങ്ങിയ സഖ്യത്തിന്റെ ഒരുമയാണ് കെജ്രിവാളിന്റെ അറസ്റ്റോടെ കാണാനാകുന്നത്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് കേജ്രിവാളിനെ തടയാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എഎപി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. എഎപി മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും ജയിലില്‍ നിന്നും മുഖ്യമന്ത്രി ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നുണ്ടെന്ന് ഡല്‍ഹി നിവാസികള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല, കടുത്ത പ്രമേഹ രോഗിയായ കെജ്രിവാളിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും ആംആദ്മി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി പങ്കുവെച്ചിരുന്നു. ജയിലില്‍വെച്ച് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ ദൈവം പോലും ബിജെപിയോട് ക്ഷമിക്കില്ലെന്നും അതിഷി പറഞ്ഞിരുന്നു.

കേന്ദ്ര ഏജന്‍സി നല്‍കിയ ഒമ്പത് സമന്‍സുകള്‍ ഒഴിവാക്കിയതിന് ശേഷം മാര്‍ച്ച് 21നാണ് കെജ്രിവാള്‍ അറസ്റ്റിലായിത്. അഴിമതിയുടെ മുഖ്യ സൂത്രധാരനാണ് കെജ്രിവാള്‍ എന്നാണ് ഇഡി ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ സഞ്ജയ് സിംഗിന് ആറുമാസത്തെ ജയില്‍ വാസത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ജാമ്യം ലഭിച്ചത്.

More Stories from this section

family-dental
witywide