എഎപിയുടെ ‘സൗജന്യങ്ങൾ’ അമേരിക്കയിലുമെത്തി! വൈദ്യുതി ബില്ലിലെ ട്രംപിന്‍റെ വാഗ്ദാനം പങ്കുവച്ച് കെജ്രിവാൾ

ഡൽഹി:2013 ൽ ഡല്‍ഹിയിൽ അധികാരത്തിലേറിയപ്പോൾ അരവിന്ദ് കെജ്രിവാൾ ആദ്യം നടപ്പാക്കിയ പദ്ധതിയായിരുന്നു വൈദ്യുതി പരമാവധി സൗജന്യമാക്കുക എന്നത്. അന്നത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ സ്ത്രീ സുരക്ഷക്കൊപ്പം വൈദ്യുതി സൗജന്യവും കെജ്രിവാൾ ഉയർത്തിയിരുന്നു. അധികാരത്തിലേറിയപ്പോൾ വൈദ്യുതി പരമാവധി സൗജന്യമാക്കുക എന്ന നയം നടപ്പാക്കി കൈയ്യടിയും കെജ്രിവാൾ നേടിയിരുന്നു. ആ കെജ്രിവാൾ അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രസിഡന്‍റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്, വൈദ്യുതി ബില്ല് സൗജന്യമാക്കുമെന്ന് പറഞ്ഞാൽ വെറുതേയിരിക്കുമോ. എ എ പിയുടെ ‘സൗജന്യങ്ങൾ’ അമേരിക്കയും ഇതാ ഏറ്റെടുത്തിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മുൻ ഡല്‍ഹി മുഖ്യമന്ത്രി ട്വിറ്ററിലടക്കം ഷെയർ ചെയ്ത് ആഘോഷമാക്കിയിരിക്കുകയാണ്.

താൻ വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാൽ വൈദ്യുതി ബിൽ പകുതിയാക്കുമെന്നാണ് അമേരിക്കൻ മുൻ പ്രസിഡന്‍റും ഇത്തവണത്ത റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണള്‍ഡ് ട്രംപ് വാഗ്ദാനം നൽകിയത്. ട്രംപിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കെജ്രിവാൾ ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്നുണ്ട്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മിഷിഗനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍വച്ചാണ് വൈദ്യുതി ബില്‍ പകുതിയാക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ വിഡിയോ പങ്കുവച്ച ദില്ലി മുന്‍ മുഖ്യമന്ത്രി, സൗജന്യങ്ങളുടെ പേരില്‍ ആപ്പിനെ കളിയാക്കുന്ന രാഷ്ട്രീയ എതിരാളികൾ ഇത് കാണണമെന്നാണ് ആവശ്യപ്പെടുന്നത്. തന്‍റെ സൗജന്യങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലുമെത്തിയെന്നും കെജ്രിവാൾ പറയുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയ പദ്ധതികളാണ് ഒരു കുടുംബത്തിന് ഒരുമാസം 200 യൂണിറ്റ് വൈദ്യുതിയും 20,000 ലീറ്റര്‍ വെള്ളവും ബസുകളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സൗജന്യയാത്രയും. ട്രംപിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കെജ്രിവാൾ പരിഹാസ്യനായെന്നാണ് ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയുടെ പക്ഷം.

Also Read

More Stories from this section

family-dental
witywide