മലയാളി വ്യവസായികളും ഇലക്ട്രല്‍ ബോണ്ടുവഴി കോടികള്‍ നല്‍കിയെന്ന് വെളിപ്പെടുത്തല്‍; ലുലു ഗ്രൂപ്പും മുത്തൂറ്റും കിറ്റെക്സും കോടികള്‍ നല്‍കി

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് കമ്പനികളും കോടീശ്വരന്മാരും രാഷ്ട്രീയ പാര്‍ടികള്‍ക്ക് ബോണ്ട് വഴി പണം നല്‍കിയതിന്റെ വിവരങ്ങള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 16,000 കോടി രൂപയാണ് ബോണ്ടുകളായി രാഷ്ട്രീയ പാര്‍ടികളുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഇതില്‍ 6,000ത്തിലധികം കോടി രൂപ കിട്ടിയത് ബിജെപിക്കാണെന്നും വ്യക്തമായിരുന്നു. ഏറ്റവും അധികം പണം നല്‍കിയത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. പണം നല്‍കിയവരില്‍ മലയാളികളുടെ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരികയാണ്.

2022 ജനുവരി 10ന് രണ്ട് ഒരു കോടി രൂപ വീതമുള്ള രണ്ട് ബോണ്ടുകള്‍ ലുലു ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. ആര്‍ക്കാണ് ലുലു ഗ്രൂപ്പ് 2 കോടി രൂപ നല്‍കിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റെക്സ് 25 കോടി രൂപയാണ് ഇലക്ട്രല്‍ ബോണ്ടുവഴി നല്‍കിയിരിക്കുന്നത്. 2023 ജൂലായിലും ഒക്ടോബറിലുമായാണ് കിറ്റെക്സിന് കീഴിലുള്ള രണ്ട് കമ്പനികള്‍ 25 കോടി രൂപ ബോണ്ട് വഴി സംഭാവന നല്‍കിയിത്. മുത്തൂറ്റ് ഫൈനാന്‍സ് 3 കോടി രൂപയും സംഭാവന നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ 30 ബോണ്ടുകളാണ് മുത്തൂറ്റ് വാങ്ങിയത്. 2019ലാണ് മുത്തൂറ്റ് ഗ്രൂപ്പ് മൂന്ന് കോടി രൂപയുടെ സംഭാവന ഇലക്ട്രല്‍ ബോണ്ട് വഴി നല്‍കിയത്. 

അങ്ങനെ മലയാളി കമ്പനികളും മലയാളി വ്യവസായികളുമൊക്കെ രാഷ്ട്രീയ പാര്‍ടികളെ പ്രീണിപ്പിക്കുന്നതില്‍ കോടികള്‍ നല്‍കാന്‍ മുന്നിലുണ്ടായിരുന്നു എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്. ഇനി ഇവര്‍ ആര്‍ക്കാണ് ഈ തുക നല്‍കിയതെന്ന വിവരമാണ് പുറത്തുവരുണ്ടത്. ആ വിവരങ്ങള്‍ ഉടന്‍ എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ് ബോണ്ട് കേസ് വെള്ളിയാഴ്ച പരിഗണിച്ച സുപ്രീംകോടതി എസ്.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ട് ബോണ്ടുകളുടെ നമ്പരുകള്‍ വെളിപ്പെടുത്താത്തത് എന്ന് കോടതി എസ്.ബി.ഐയോട് ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ എസ്.ബി.ഐക്ക് കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കും. ഏതായാലും അഴിമതിയുടെ പുതിയ മുഖമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എന്ന വസ്തുതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകള്‍ പരിശോധിക്കുമ്പോള്‍ മനസിലാവുന്നത്.

kerala companies in Electoral bond list

More Stories from this section

family-dental
witywide