കേരളത്തില്‍ യു.ഡി.എഫ് തരംഗം തന്നെ, എല്‍ഡിഎഫിന് നാണംകെട്ട തോല്‍വി ? താമര വിരിയുമെന്ന് ഉറപ്പ്; എക്സിറ്റ് പോൾ ഫലങ്ങൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും പിന്നിടുമ്പോള്‍ ഇനി രാജ്യം കാത്തിരിക്കുന്നത് ജൂണ്‍ നാലിന് പുറത്തുവരുന്ന ഫലം എന്താകുമെന്ന് അറിയാനാണ്. അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ്. ഇടതിന് തിരിച്ചടി പ്രവചിച്ചാണ് എക്‌സിറ്റ് പോളുകള്‍ എത്തുന്നത്.

കേരളത്തില്‍ ഒന്നു മുതല്‍ 3 വരെ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പറയുന്നത്. ഇതില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങള്‍ ബി ജെ പി ക്കെന്ന് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ വ്യക്തമാക്കുന്നു.

താമര വിരിയുമെന്ന് പ്രവചിക്കുന്ന ഫലങ്ങളേക്കാള്‍ അത്ഭുതപ്പെടുത്തി എത്തിയ 2 സര്‍വേകള്‍ എല്‍ഡിഎഫിന് ഒരു സീറ്റും കിട്ടാത്ത നാണംകെട്ട തോല്‍വിയും പ്രവചിക്കുന്നു. മാത്രമല്ല എന്‍ഡിഎയുടേയും എല്‍ഡിഎഫിന്റേയും വോട്ട്ശതമാനം ഏതാണ്ട് സമാസമം എന്നുമാണ് പ്രവചനം.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മുമ്പ് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. അഞ്ച് സീറ്റ് വരെ കിട്ടുമെന്നാണ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ആവര്‍ത്തിച്ചത്. അതേസമയം, കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.

മാത്രമല്ല, കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ചുക്കാന്‍ പിടിക്കുകയും പ്രചാരണത്തിനായ് പല തവണ കേരളത്തിലെത്തി മെഗാ റോഡ് ഷോ അടക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. അതില്‍ത്തന്നെ തിരുവനന്തപുരവും തൃശൂരുമാണ് മുന്നിലുള്ളത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയുമാണ് വിജയ പ്രതീക്ഷ കൂട്ടുന്നത്.

അതേസമയം, ടൈംസ് നൗ എക്‌സിറ്റ് പോള്‍ സര്‍വേ പ്രകാരം കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നും യുഡിഎഫ് 14 -15 സീറ്റുകളിലെത്തുമെന്നും എല്‍ഡിഫിന് നാല് സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലമല്ല, പൂര്‍ണമായും ശരിയാകണമെന്നുമില്ല. എന്നാല്‍ ഏറെകുറെ യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലത്തോട് പലപ്പോഴും ചേര്‍ന്ന് നില്‍ക്കാറുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ആളുകളുടെ പ്രതികരണം ശേഖരിച്ച് വിവിധ ഏജന്‍സികളാണ് എക്‌സിറ്റ് സര്‍വ്വേ പ്രവചിക്കുന്നത്. എക്സിറ്റ് പോളുകളുമായി ബന്ധപ്പെട്ട സെക്ഷന്‍ 126 എയിലെ വ്യവസ്ഥകള്‍ പാലിക്കാത്ത ഏതൊരു വ്യക്തിക്കും നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

More Stories from this section

family-dental
witywide