പി. ജയരാജൻ വധശ്രമ കേസ്: ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : സിപിഎം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി ശിക്ഷിച്ച ആർ.എസ്.എസ്. പ്രവർത്തകരായ ആറു പ്രതികളിൽ ഒരാളൊഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി. ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. പ്രതികൾ എല്ലാവരും ആർഎസ്എസ് പ്രവർത്തകരായിരുന്നു. ഇവരിൽ ആറുപേരെ 2007-ൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. എന്നാൽ ഹൈക്കോടതി രണ്ടാംപ്രതിയായ ആർ.എസ്.എസ്. പ്രവർത്തകൻ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കേസിൽ പ്രോസിക്യൂഷന് കൃത്യമായ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റുതെളിവുകളില്ലാത്തതും പ്രതികളെ കുറ്റവിമുക്തമാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതിയുടെ ഈ കണ്ടെത്തൽ തെറ്റാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൃത്യമായ തെളിവുകളും, വ്യക്തമായ മൊഴികളും ഉണ്ടെന്നാണ് സർക്കാർ വാദം.

Kerala government file plea against acquittal of P jayarajan murder attempt case