
കൊച്ചി: സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പിൽ കർശന ചോദ്യങ്ങളുമായി ഹൈക്കോടതി. ആനകൾ ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. 15 ആനകളെ എഴുന്നള്ളിക്കണം എന്ന നിർബന്ധം എന്തിനാണെന്നും കോടതി ചോദിച്ചു. ആനകൾ പരസ്പരം തൊട്ടുരുമ്മി നിൽക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും ആനയെ എഴുന്നള്ളിക്കുമ്പോൾ ആളുകളുടെ സുരക്ഷ കൂടി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ഹൈക്കോടതി ചോദിച്ചു. നിശ്ചിത അകല പരിധി ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നാണ് വ്യവസ്ഥ. ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ആളുകളുടെ സുരക്ഷ അടക്കം പരിഗണിക്കേണ്ടതുണ്ട്. ആനകളെ എഴുന്നളളത്തിന് ഉപയോഗിക്കേണ്ട എന്നല്ല പറയുന്നത്. നിശ്ചിത അകല പരിധി ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി നോക്കിയാണ്. മൂന്നുമീറ്റർ അകലം ആനകൾ തമ്മിൽ വേണമെന്നാണ് വ്യവസ്ഥ. ഇത് മാറ്റേണ്ട പ്രത്യേക സാഹചര്യം എന്തെന്നും കോടതി ചോദിച്ചു. ദൂരപരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂ എന്നും പൂർണത്രയേശ ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു. എങ്കിൽ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്നായിരുന്നു കോടതിയുടെ ചോദ്യം.