
കൊല്ലം: മണ്ണ് വാരിത്തിന്നാലും ആരും കേരളത്തില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ജനങ്ങളെ പട്ടിണിക്കിട്ടാല്‍ മലയാളികള്‍ അവര്‍ക്ക് വോട്ടുചെയ്യുമെന്നാണ് ബിജെപി കരുതുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍. പട്ടിണിക്കിടുകയും അടിച്ചമര്‍ത്തുകയും ചെയ്താല്‍ വോട്ടുചെയ്യുമെന്നാണ് ധാരണ. എന്നാല്‍ അതങ്ങ് പള്ളിയില്‍പോയി പറഞ്ഞാല്‍ മതിയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ചെറുപ്പക്കാരനായ മകനെ ബിജെപിക്ക് വേണ്ടി ആന്റണി നേര്‍ച്ചയാക്കിയെന്ന് ഗണേഷ് വിമര്‍ശിച്ചു. കെ. കരുണാകരന്റെ നിര്‍ബന്ധത്തിലാണ് താന്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പത്മജയ്‌ക്കെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പരാമര്‍ശം തെമ്മാടിത്തരമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മരിച്ചു പോയവരെപ്പോലും വെറുതേ വിടാത്തവരാണ് കോണ്‍ഗ്രസുകാര്‍. അതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം സൂചിപ്പിക്കുന്നത്. മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസുകാരില്‍ രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ത്തതെന്നും ഗണേഷ് വ്യക്തമാക്കി.
കോണ്‍ഗ്രസിനെപ്പോലെ മുട്ടിലെഴുതി അംഗത്വം നല്‍കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് (ബി) എന്ന് ഗണേഷ് കുമാർ പറഞ്ഞു. എക്‌സര്‍സൈസ് ചെയ്യലും തമിഴ്‌നാട്ടില്‍ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്ന് അദ്ദേഹം വിമര്‍ശിച്ചു.















