
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ വാദങ്ങളോട് പ്രതികരിച്ച് എംഎൽഎ കെ.കെ രമ . വധശിക്ഷ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോട് വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു മുഖ്യപ്രതികളിൽ ഒരാളായ കിര്‍മാണി മനോജിന്റെ വാദം. എന്നാൽ ടി.പി ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും രമ പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികളുടെ ഹൈക്കോടതിയിലെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
വിവാഹിതനാണ് ഭാര്യയും മക്കളുമുണ്ട്, കുടുംബത്തോടൊപ്പം പുറത്ത് താമസിക്കണം എന്നൊക്കെയാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തണമെന്ന് പറഞ്ഞയാളും അമ്മ ഒറ്റയ്ക്കാണെന്ന് പറഞ്ഞയാളുമുണ്ട്. സ്വാഭാവികമായും പ്രതികൾക്ക് അവരുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും കെ.കെ. രമ വ്യക്തമാക്കി.
“ചന്ദ്രശേഖരന് അമ്മയുണ്ടായിരുന്നു. ഹൃദയം പൊട്ടിയാണവര്‍ മരിച്ചത്. അവിടെ ഇരിക്കുമ്പോള്‍ എന്റെ മനസ്സ് ആ അമ്മയുടെ അടുത്തായായിരുന്നു. പ്രായമായ അമ്മയെ ശ്രുശ്രൂഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിലൊന്നും നമുക്ക് അഭിപ്രായവ്യത്യാസമില്ല. പക്ഷേ അങ്ങനെ ചെയ്യുന്ന ആളുകള്‍ മറ്റുള്ളവരുടെ കുടുംബമുണ്ടെന്നുള്ളതും അമ്മയുണ്ടെന്നുള്ളതും ഓര്‍ത്തില്ല. അനുഭാവപൂര്‍വ്വമായ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.