
കോഴിക്കോട്: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീണ്ടും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. കുഞ്ഞനന്തനെ ജയിലിലെത്തി ഒരു വി വി ഐ പി കണ്ടെന്നും അതിന് ശേഷമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നും അങ്ങനെയാണ് കുഞ്ഞനന്തൻ മരിച്ചതെന്നുമാണ് ഷാജി ഇന്ന് പറഞ്ഞത്. കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ വി വി ഐ പിക്ക് കുഞ്ഞനന്തന്‍റെ മരണത്തിൽ പങ്കുണ്ടെന്നാണ് താൻ കരുതുന്നതെന്നും സംഭവം അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. ടി പി കൊലക്കേസിലെ അന്വേഷണം സി പി എം നേതാക്കളിലേക്ക് എത്താതിരിക്കാനായി ആസൂത്രിതമായി കുഞ്ഞനന്തനെ കൊലപ്പെടുത്തിയതാണെന്നാണ് ഷാജി പറയുന്നത്.
പേരാമ്പ്രയിൽ ഇന്ന് നടന്ന പൊതുയോഗത്തിൽ ഷാജി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വെല്ലുവിളിക്കുകയും ചെയ്തു. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുറച്ചുനാൾ മുമ്പ് താൻ പറഞ്ഞപ്പോൾ, തന്റെ പേരിൽ കേസ് കൊടുക്കുമെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ധൈര്യമുണ്ടെങ്കിൽ എം വി ഗോവിന്ദൻ കേസ് കൊടുക്കണം. ടി പി വധക്കേസിലെ രണ്ട് പ്രതികളാണ് മരിച്ചതെന്നും എന്നാൽ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഷാജി കൂട്ടിച്ചേർത്തു. ഇക്കാര്യം അന്വേഷിക്കേണ്ടവർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
km shaji raises new allegations against cpm on pk kunjananthan death tp case