
ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാമെന്നും നിയമതടസമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണെന്നും പരിഷ്‌കരിച്ച നിയമങ്ങള്‍ നിലവിലുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതി നൽകാതെ കേസെടുക്കാനാകില്ലെന്നാണ് മുഖ്യംമന്ത്രി ആദ്യം പറഞ്ഞത്. ഇപ്പോളും ധനമന്ത്രി തന്നെ മുഖ്യമന്ത്രിയുടെ നിലപാടിന് തിരുത്തിയെന്ന നിലയിലാണ് ബാലഗോപാലിന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.
റിപ്പോര്‍ട്ടിനകത്തെ സാങ്കേതിക കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ലെന്ന് പറഞ്ഞ ബാലഗോപാൽ, നിലവിലുള്ള നിയമം അനുസരിച്ച് കേസുമായി മുന്നോട്ടുപോകുന്നതിന് തടസമില്ലെന്നും കൂട്ടിചേർത്തു. ഭരണപരമായ കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കണം. തെറ്റായ കാര്യങ്ങള്‍ ആര് കാണിച്ചാലും അത് സിനിമാ രംഗത്ത് ആയാലും, ഏത് മേഖലയിലായാലും നിയമങ്ങള്‍ ഒരുപോലെയാണെന്നും അദ്ദേഹം വിവരിച്ചു.
നിയമത്തിന്റെ മുന്നില്‍ നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. ആര്‍ക്കും പ്രിവിലേജ് ഉണ്ടാകില്ല. നിലവിലുള്ള നിയമനുസരിച്ച് കേസ് എടുക്കാന്‍ തടസമില്ലെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.