കോട്ടയം: 44 വര്‍ഷങ്ങള്‍ക്കുശേഷം കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുന്നു, റബറിന് 250 രൂപ വാഗ്ദാനം ചെയ്ത് തുഷാറും ഉഷാറായി രംഗത്ത്

ഇക്കുറി കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകാരുടെ അഭിമാന പോരാട്ടമാണ് നടക്കുന്നത്. ഇവിടേയ്ക്കു ബിഡിഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി കൂടി കടന്നു വരുമ്പോള്‍ മത്സരം കടുപ്പമാകുന്നു. 1977നു ശേഷം കേരള കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ വരുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ കെ. ഫ്രാന്‍സീസ് ജോര്‍ജും കേരള കോണ്‍ഗ്രസിന്റെ നേതാവ് കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിലൂടെ വളര്‍ന്ന നേതാവും സിറ്റിംഗ് എംപിയുമായ തോമസ് ചാഴിക്കാടനും തമ്മിലാണ് മത്സരം. ചാഴിക്കാടന്‍ എല്‍ഡിഎഫ് പാളയത്തില്‍ നിന്നും സീറ്റ് നിലനിലനിര്‍ത്താനും കെ. ഫ്രാന്‍സീസ് ജോര്‍ജ് തിരിച്ചുപിടിക്കാനുമാണ് മത്സരിക്കുന്നത്.

4,100 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടത്തിയെന്ന അവകാശ വാദവുമായാണ് തോമസ് ചാഴികാടനും ഇടുക്കി മണ്ഡലത്തില്‍ എംപിയായിരുന്ന കാലഘട്ടത്തില്‍ നടത്തിയ വികസനപദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞു കെ. ഫ്രാന്‍സീസ് ജോര്‍ജും രംഗത്തിറങ്ങുമ്പോള്‍ വീറും വാശിയും ഒട്ടും കുറയുന്നില്ല. 1999, 2004 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കി എംപിയായിരുന്നു ഫ്രാന്‍സീസ് ജോര്‍ജ്.

ഇതൊടൊപ്പം മോദിയുടെ എല്ലാ വിധ പവറോടെ എന്‍ഡിഎ മുന്നണിയില്‍നിന്നും തുഷാര്‍ മത്സരിക്കുമ്പോള്‍ മോദിയെക്കാള്‍ വെള്ളാപ്പള്ളി എന്ന നേതാവിന്റെ മകന്റെലേബലാണ് തുഷാറിനെ തുണയ്ക്കുന്നത്. ഈഴവസമുദായത്തിനു വള്ളക്കൂറുള്ള മണ്ണാണ് കോട്ടയത്തിന്റെ പടിഞ്ഞാറന്‍മേഖലഎന്ന പ്രത്യേകതയുമുണ്ട്.

കോട്ടയം മാണിസാറിന്റെ പാര്‍ട്ടിയുടെ തട്ടകമാണ്. ഏറ്റവും കൂടുതല്‍ കേരള കോണ്‍ഗ്രസ് എം നേതാക്കളും പ്രവര്‍ത്തകരുമുള്ള നാട്. കെ.എം.മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് പിതാവിന്റെ പിന്‍തുടര്‍ച്ചയായി പാര്‍ട്ടിയെ നയിക്കുന്നത്. പാലാനഗരസഭയും നിരവധി പഞ്ചായത്തുകളും കേരള കോണ്‍ഗ്രസ് ഭരിക്കുന്നുണ്ട്. ഇതാണ് തോമസ് ചാഴിക്കാടന്റെ കരുത്തെന്നു പറയാം. എന്നാല്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഒരു യുഡിഎഫ് മണ്ഡലമാണെന്ന പ്രത്യേകത നിറഞ്ഞുനില്‍ക്കുന്നു. യുഡിഎഫിനു വളകൂറുള്ള മണ്ണാണ്. ഭരിക്കുന്ന സര്‍ക്കാരിന്റെ കഴിവുകേടും ജനവിരുദ്ധതയും യുഡിഎഫിനു കൂടുതല്‍ നേട്ടമാകും. ഇതൊടൊപ്പം തുഷാറിന്റെ കടന്നുവരവ് എല്‍ഡിഎഫിനാണ് ക്ഷീണം വരുത്തുന്നത്.

പോരാട്ടം തുടങ്ങി
പിളര്‍പ്പിനു ശേഷം നടന്ന 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പലയിടത്തും ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും പരസ്പരം മല്‍സരിച്ചെങ്കിലും നേട്ടമുണ്ടാക്കിയത് മാണി ഗ്രൂപ്പായിരുന്നു. മൂന്നു വര്‍ഷത്തിനിപ്പുറം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ അത്യന്തം വാശിയോടെയാണ് ഇരു കേരള കോണ്‍ഗ്രസുകളും നേരിടാനൊരുങ്ങുന്നത്. ചുവരെഴുത്തിലെ തര്‍ക്കം മുതല്‍ നവമാധ്യമങ്ങളില്‍ നടക്കുന്ന പരസ്പര ചെളിവാരിയെറിയലുകളില്‍ വരെ ആ വാശി പ്രകടവുമാണ്. പിളര്‍പ്പിനു ശേഷം ജോസ് കെ മാണിയ്ക്കും കൂട്ടര്‍ക്കും രണ്ടില ചിഹ്നം കിട്ടിയതില്‍ നിര്‍ണായകമായത് എംപിയായിരുന്ന തോമസ് ചാഴിക്കാടന്റെ നിലപാടു കൂടിയായിരുന്നു.

നിര്‍ണായക ഘട്ടത്തില്‍ ജോസ് കെ മാണിയ്ക്കൊപ്പം പോയ ചാഴിക്കാടനെ വീഴ്ത്തേണ്ടത് അഭിമാന പ്രശ്നമായെടുത്തിരിക്കുകയാണ് ജോസഫ് ഗ്രൂപ്പ്. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടിയിലെ ക്ലീന്‍ ഇമേജുകാരന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ തന്നെ മല്‍സരിപ്പിക്കാനുളള തീരുമാനത്തിലേക്ക് ജോസഫ് ഗ്രൂപ്പ് എത്തിയതും. കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം. ജോര്‍ജിന്റെ മകൻ എന്ന പ്ളസ് പോയിൻ്റുകൂടിയുണ്ട് ഇദ്ദേഹത്തിന്.കേരള കോണ്‍ഗ്രസ് എമ്മിനോട് ജോസഫിനെക്കാള്‍ കോണ്‍ഗ്രസിനാണ് വീറുംവാശിയും വിരോധവുമുള്ളതെന്നുകൂടികൂട്ടിവായിക്കണം. എന്നുമാത്രമല്ലസര്‍ക്കാര്‍വിരുദ്ധ വോട്ടുകളാണ് യുഡിഎഫിനു നേട്ടമാകുന്നത്. കൂടാതെ ഉമ്മൻചാണ്ടി ഫാക്ടർ ഇന്നും കോട്ടയത്ത് നിലനിൽക്കുന്നുണ്ട്.

തുഷാര്‍ വെള്ളാപ്പള്ളി വരുന്നതോടെ പരമ്പാഗത ഈഴവ വോട്ടുകള്‍ എല്‍ഡിഎഫില്‍നിന്നും എന്‍ഡിഎയിലേക്കു പോകാനുള്ള സാധ്യത കൂടുതലാണ്. കാര്‍ഷിക-വ്യവസായിക മേഖലയിലെ ശോചനീയാവസ്ഥ എല്‍ഡിഎഫിനു തിരിച്ചടിയാകും.

ഉഷാറായി തുഷാര്‍ വന്നു

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നു തന്നെ തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് താൻ എംപിയായാൽ റബറിന് 250 രൂപയാക്കുമെന്നാണ്. പോരാത്തതിന് ബിഷപ് പാംപ്ളാനി പറഞ്ഞ ആ എംപി താനാണ് എന്നു കൂടി പറഞ്ഞു വച്ചു. ബിഡിജെഎസ് ഒരു ചെറിയ മീനല്ല. ബിജെപിക്ക് കടന്നു കയറാൻ സാധിക്കാതിരുന്ന ഈഴവ വോട്ടുകളിലേക്കുള്ള നല്ലൊരു പാലമാണ് ആ പാർട്ടി.
ഇനി കോട്ടയത്തേക്കു വന്നാൽ ഈഴവ വോട്ടുകളുടെ ഏകീകരണം ഉണ്ടായാല്‍ അത് ബാധിക്കുക എൽഡിഎഫിനെയായിരിക്കും. എന്നാല്‍ ബിജെപിയോടു കൂറുപുലര്‍ത്തുന്ന നായര്‍സമുദായത്തിന്റെ വോട്ട് എങ്ങോട്ട് പോകുമെന്ന് കണ്ടറിയണം. കാസ പോലുള്ള സംഘടനകളുടെ സാന്നിധ്യം എന്‍ഡിഎക്ക് ക്രൈസ്തസമുദായത്തിന്റെ വോട്ടിൽ പ്രതീക്ഷ നൽകുന്നുണ്ട്. പൂഞ്ഞാർ പള്ളി വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും തൻ്റെ പ്രസംഗത്തിൽ പ്രയോഗിച്ചത് വെറുതെയല്ല.

Kottayam Loksabha Constituency Analisys

More Stories from this section

family-dental
witywide