
കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോർജ് പി സ്കറിയ, ഭാര്യ മേഴ്സി, മകൻ അഖിൽ എസ് ജോർജ്ജ് എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് തമിഴ് നാട് പോലീസിന്‍റെ നിഗമനം. ജോർജിനും കുടുംബത്തിനും 4 കോടിയോളം കടബാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കമ്പത്തു നിന്നും കേരള തമിഴ് നാട് അതിർത്തിയിലുള്ള കമ്പംമെട്ടിലേക്കുള്ള റോഡിനു സമീപത്തെ തോട്ടത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ കാർ കണ്ട നാട്ടുകാർ കമ്പം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കോട്ടയം പുതുപ്പള്ളി സ്വദേശികളാണ് തിരിച്ചറിഞ്ഞത്.
ജോർജിന്‍റെയും അഖിലിന്‍റെയും മൃതദേഹങ്ങൾ മുൻ സീറ്റിലും മേഴ്സിയുടെ മൃതദേഹം പിൻ സീറ്റിലുമായിരുന്നു. സമീപത്തു നിന്നും കീടനാശിനി കുപ്പിയും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ വാകത്താനം പൊലീസ് കേസെടുത്തിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. തേനിയിൽ നിന്നും ഫൊറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
kottayam natives cumbum death details













