പുതുവര്‍ഷാഘോഷത്തിനിടെ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു

കോഴിക്കോട്: പുതുവര്‍ഷാഘോഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നുവെന്ന് വ്യക്തമായതായി പോലീസ്. ന്യൂ ഇയര്‍ ആഘോഷത്തിനിടെ കോഴിക്കോട് തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീട്ടിലെ ടെറസില്‍ നിന്ന് മദ്യപിക്കുന്നതിനിടെ താഴേക്ക് വീണ് വേങ്ങേരി സ്വദേശി അബ്ദുല്‍ മജീദാണ് കൊല്ലപ്പെട്ടത്.

അബ്ദുല്‍ മജീദ് വീടിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് മരിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അബ്ദുള്‍ മജീദിന്റെ മരണത്തില്‍ അസ്വാഭാവികത കണ്ടെത്തി. ഇതേത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. അബ്ദുള്‍ മജീദിനെ സുഹൃത്ത് ലാലു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വീടിന്റെ മുകളില്‍ നിന്ന് ലാലു അബ്ദുള്‍ മജീദിനെ പിടിച്ച് താഴേക്ക് തള്ളുകയായിരുന്നു. താഴെ കല്ലില്‍ തലയിടിച്ചുവീണ് അബ്ദുള്‍മജീദ് തത്ക്ഷണം മരിക്കുകയും ചെയ്തു. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി മദ്യപിക്കാനായി ഡിസംബര്‍ 31നാണ് നാലംഗസംഘം തടമ്പാട്ടുതാഴത്തെ ആളൊഴിഞ്ഞ വീടിന്റെ മുകളില്‍ എത്തിയത്.

More Stories from this section

family-dental
witywide