
കോഴിക്കോട്: കനത്ത മഴതുടരുന്ന കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിൽ ഒമ്പത് തവണ ഉണ്ടായ ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്. ഉരുൾപൊട്ടിലൽ 12 വീടുകൾ പൂർണമായും ഒലിച്ചു പോകുകയും ഒരാളെ കാണാതാകുകയും ചെയ്തു. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു.
ഉരുൾ പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയ കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാത്രിയാണ് വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടിയത്. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. ഇതിന്റെ തീരത്തെ 12 വീടുകളാണ് ഒലിച്ചു പോയി. നിരവധി വാഹനങ്ങൾ തകർന്നു.
പുല്ലുവ പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റർ വ്യാപ്തിയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. ഇതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. എൻഡിആർ എഫും ഫയർ ഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി.