
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എം എല്‍ എയുമായുള്ള തര്‍ക്കത്തില്‍ കണ്ടക്ടർക്കെതിരെ ഗുരുതര ആരോപണവുമായി വിവാദത്തിലായ ഡ്രൈവർ എച്ച് എല്‍ യദു രംഗത്ത്. തര്‍ക്കമുണ്ടായ സമയത്ത് ബസിലെ കണ്ടക്ടറായിരുന്ന സുബിന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്നും ഇയാൾ സച്ചിന്‍ദേവ് എം എല്‍ എയുമായി ചേർന്ന് ഗുഢാലോചന നടത്തിയെന്നുമാണ് യദു ആരോപിക്കുന്നത്. മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നിൽ കണ്ടക്ടറാണെന്ന് സംശയിക്കുന്നതായും യദു പറഞ്ഞു.
സച്ചിൻ ദേവ് ബസില്‍ കയറിയത് കണ്ടില്ലെന്നത് ഉള്‍പ്പടെ കണ്ടക്ടര്‍ പൊലീസിന് നല്‍കിയ മൊഴി നുണയാണെന്നും യദു ആരോപിച്ചു. എംഎല്‍എ ബസിൽ കയറിയപ്പോൾ സഖാവേ ഇരുന്നോളു എന്നു പറഞ്ഞ് എഴുന്നേറ്റയാളാണ് കണ്ടക്ടർ സുബിനെന്നും യദു കൂട്ടിച്ചേർത്തു. ആര്യക്കും സച്ചിനുമെതിരെ കോടതിയിൽ ഹർജി നൽകിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് യദു ഇക്കാര്യങ്ങൾ പറഞ്ഞത്. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും അന്വേഷണം വേണമെന്നാണ് യദുവിന്‍റെ ആവശ്യം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
ksrtc driver yadhu suspected conductor subin missing memory card issue