
തിരുവനന്തപുരം: കുവൈറ്റിലെ മാൻഗഫിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം നികത്താൻ പറ്റാത്തതാണെന്നും മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങുമ്പോൾ അവരുടെ കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഒപ്പം നിൽക്കാമെന്നും ഫൊക്കാനയും ആ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന വേദിയിൽ സംസാരിക്കവെ ഡോ. ബാബു സ്റ്റീഫൻ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സാമൂഹ്യ സാംസ്കാരിക നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഫൊക്കാനയുടെ ധനസഹായത്തെക്കുറിച്ച് ഡോ. ബാബു സ്റ്റീഫൻ പ്രഖ്യാപനം നടത്തിയത്.
ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറാർ ബിജു ജോൺ കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, സണ്ണി മറ്റമന, ഫിലിപ്പോസ് ഫിലിപ്പ്, ജെയ്ബു കുളങ്ങര, സോണി അമ്പൂക്കൻ, വനിതാ ഫോറം ചെയർ പേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ്, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ, വിജോയ് പാട്ടമ്പടി, മുൻ ഫൊക്കാന പ്രസിഡൻ്റ് മന്മഥൻ നായർ, ടെറൻസൺ തോമസ്, ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ ഫൊക്കാനയുടെ പ്രത്രി നിധികളായി ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.















