എൽഡിഎഫിൽ രാജ്യസഭാ സീറ്റിന് ജോസ് കെ മാണി കാത്തിരിക്കേണ്ടിവരും, സിപിഐ വിട്ടുകൊടുക്കില്ല

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവരുന്ന 3 രാജ്യസഭ സീറ്റുകളിൽ എൽ ഡി എഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റും സി പി എമ്മും സി പി ഐയും പങ്കിട്ടെടുത്തേക്കും. കേരള കോൺഗ്രസിന് ഇടതു മുന്നണിയുടെ രാജ്യസഭ സീറ്റിനായി കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ സി പി എമ്മും മറ്റൊന്നിൽ സി പി ഐയും മത്സരിച്ചേക്കും. കേരള കോൺഗ്രസിനെ അനുനയിപ്പിക്കുനുള്ള ഫോർമുല സി പി എം തയാറാക്കുന്നുണ്ടന്നാണ് സൂചന. ആർ ജെ ഡിയും സീറ്റ് ആവശ്യമായി രംഗത്തുള്ളത് മുന്നണി നേതൃത്വത്തിന് തലവേദനയാണ്.

സി പി എം നേതാവ് എളമരം കരീമും സി പി ഐ സെക്രട്ടറി ബിനോയ് വിശ്വവും കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയുമാണ് ജൂലൈ ഒന്നിന് ഒഴിയുന്നത്. ഈ മൂന്ന് സീറ്റുകളിലേക്ക് ജൂൺ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതു മുന്നണിക്കു ജയിക്കാൻ കഴിയുക. ഇതിലൊന്ന് സി പി എം ഏറ്റെടുക്കും. രണ്ടാം സീറ്റിലാണ് സി പി ഐ, കേരള കോൺഗ്രസ് എം, ആർ ജെ ഡി പാർട്ടികളുടെ അവകാശവാദം. സംസ്ഥാന സെക്രട്ടറി ഒഴിയുന്ന സീറ്റായതിനാലും ദേശീയ തലത്തിലെ പ്രധാന്യം അനുസരിച്ചും സീറ്റ് സി പി ഐക്ക് നൽകേണ്ടിവരും. ദേശീയ തലത്തിലും ഇതിന് സമ്മർദ്ദമുണ്ട്. അതുകൊണ്ടുതന്നെ ജോസ് കെ മാണിക്ക് അടുത്ത രാജ്യസഭ സീറ്റ് എന്ന ഫോർമുലയാകും സി പി എം നൽകാൻ സാധ്യത.

Also Read