
തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന്‍റെ അവസാനലാപ്പിൽ മുന്നണി പ്രവർത്തകരുടെ ആവേശം അതിരിവിട്ടതോടെ കൊട്ടിക്കലാശം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നും അനിഷ്ട സംഭവങ്ങളാണ് കലാശക്കൊട്ടിന് ശേഷം പുറത്തുവരുന്നത്. കരുനാഗപ്പള്ളിയാണ് കലാശക്കൊട്ടിനിടെ വലിയ സംഘർഷമുണ്ടായ സ്ഥലങ്ങളിലൊന്ന്. ഇവിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി. എം എൽ എയായ സി ആര്‍ മഹേഷിനടക്കം ഇവിടെ പരിക്കേറ്റു. സി ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. കണ്ണീര്‍ വാതകവും ലാത്തി പ്രയോഗവുമടക്കം നടത്തിയാണ് പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ട് സംഘർഷം നിയന്ത്രിച്ചത്.
കലാശക്കൊട്ട് സംഘർഷഭരിതമായ കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി. സി ആര്‍ മഹേഷ് എം എല്‍ എ, സി പി എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിൽ, സി ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും ഇവിടെ പരിക്കേറ്റു. സി ആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം എൽ എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. കണ്ണീര്‍ വാതകവും ലാത്തി പ്രയോഗവുമടക്കം നടത്തിയാണ് പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ട് സംഘർഷം നിയന്ത്രിച്ചത്.
നെയ്യാറ്റിൻകരയിൽ പൊലീസ് ലാത്തിവീശി
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ വലിയ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശത്തിന്‍റെ സമാപനത്തിനിടെ നെയ്യാറ്റിൻകരയില്‍ പൊലീസ് ലാത്തിയും വീശി. മഴ പെയ്യുന്നതിനിടെയും കെഎസ്ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇതിനെചൊല്ലിയും സംഘര്‍ഷമുണ്ടായി. കെഎസ്ആര്‍ടിസി ബസിനും കേടുപാട് സംഭവിച്ചു.
പത്തനാപുരത്ത് കയ്യാങ്കളി
കൊല്ലം പത്തനാപുരത്ത് യുഡിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.
മലപ്പുറത്ത് സംഘര്‍ഷം
മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വീണ്ടും സംഘര്‍ഷമുണ്ടായി.
ചെങ്ങന്നൂരില്‍ ഉന്തും തള്ളും
ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എം സി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.
കല്‍പ്പറ്റയിൽ സംഘര്‍ഷം
കൽപ്പറ്റയിൽ എൽഡിഎഫ് പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിഎംകെ പ്രവർത്തകരുടെ കൊടികൾ വലിച്ചു കീറി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. ഡിഎംകെ പ്രവർത്തകർ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നു. ഇവര്‍ എൽഡിഎഫ് റാലിക്കിടയിലേക്ക് വാഹനവുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.