
ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതയ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. മണ്ണ് നീക്കംചെയ്തുള്ള പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ദുരന്തമുണ്ടായ അങ്കോലയിലെത്തി.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇവിടേക്ക് എത്തിയേക്കും. നേരത്തെ മൂന്നിടത്തുനിന്ന് റഡാറില്‍ സിഗ്നല്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മണ്ണിനടിയില്‍ നാലുമീറ്റര്‍ താഴ്ചവരെ പരിശോധന നടത്താന്‍ ശേഷിയുള്ള റഡാറാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍, അങ്കോലയിലെ സാഹചര്യത്തില്‍ ഇത് രണ്ടരമീറ്റര്‍ വരെ മാത്രമേ സാധ്യമാവുന്നുള്ളൂ.
അതിനിടെ തിരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതൽ മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും എന്താണ് നടപടിയില്ലാത്തതെന്നും ബന്ധുക്കൾ ചോദിക്കുന്നു.
അർജുനെ കൂടാതെ, മറ്റ് രണ്ട് പേരും കണ്ടെത്താനുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.