
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം കോട്ടയത്ത് ഒരു സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സീറ്റുകൾ വച്ചുമാറേണ്ട എന്നും കഴിഞ്ഞവട്ടം മത്സരിച്ച അതേ പാർട്ടികൾ തന്നെ മത്സരിക്കട്ടെ എന്നും തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 14ന് ജില്ല എൽഡിഎഫ് യോഗങ്ങളും ചേരും.
കോട്ടയത്തിന് പുറമെ പത്തനംതിട്ടയോ ഇടുക്കിയോ കൂടി വേണം എന്നായിരുന്നു കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം. അധിക സീറ്റ് വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ സിപിഎം മത്സരിച്ച കോട്ടയം സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്ത കാര്യവും ഓർമിപ്പിച്ചു.
ആര്‍ജെഡിയും സീറ്റ് ആവശ്യം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം വേണമെന്ന നിലപാടിലായിരുന്നു ആര്‍ജെഡി. 1952 മുതല്‍ കേരളത്തില്‍ സോഷ്യലിസ്റ്റുകള്‍ മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സീറ്റ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ സ്ഥിതി തുടരുമെന്നും സോഷ്യലിസ്റ്റുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.