
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് ഇന്ന് നടക്കും. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനൊപ്പം തന്നെ ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലും ജനവിധി കുറിക്കപ്പെടും. ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. നാലാംഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1717 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.92 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 17.7 കോടി വോട്ടർമാരാണ് ജനവിധി കുറിക്കേണ്ടത്.
ഉത്തർപ്രദേശിലെ കനൗജില്‍ അഖിലേഷ് യാദവ്, ബംഗാളിലെ ബെഹ്റാംപൂരില്‍ അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും , മഹുവ മൊയത്ര മത്സരിക്കുന്ന കൃഷ്ണനഗർ, ശത്രുഘൻ സിൻഹയുടെ അസൻസോള്‍, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മത്സരിക്കുന്ന ബിഹാറിലെ ബേഗുസറായി എന്നിവടിങ്ങളാണ് നാലാംഘട്ടത്തിലെ പ്രമുഖ മണ്ഡലങ്ങൾ. കെജ്രിവാളിന് ജാമ്യം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി ജെ പിയാകട്ടെ മോദി തരംഗത്തിന്‍റെ പ്രതീക്ഷയിലും. തെരഞ്ഞെടുപ്പ് നടക്കുന്ന 96 സീറ്റുകളില്‍ 2019 ല്‍ 49 സീറ്റുകളില്‍ എൻ ഡി എ വിജയം നേടിയിരുന്നു. 12 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയിരുന്നത്. മറ്റിടങ്ങളിൽ പ്രാദേശിക പാർട്ടികളാണ് കഴിഞ്ഞ തവണ വിയം സ്വന്തമാക്കിയത്. 2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പിന്നിട്ടപ്പോൾ, ഇതുവരെ 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 283 ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായിട്ടുണ്ട്. നാലാം ഘട്ടം കൂടി കഴിയുമ്പോൾ 379 സീറ്റുകളിലെ ജനവിധി പൂർത്തിയാകും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Lok Sabha Elections 2024: Stage set for phase 4 voting in 96 seats across ten states and Union Territories on May 13