ഇത് ചരിത്രം! ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; കച്ചമുറുക്കി എന്‍ഡിഎയും ‘ഇന്ത്യ’യും

ന്യൂഡല്‍ഹി: പതിനെട്ടാമത് ലോക്‌സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് പതിനൊന്ന് മണിക്കാണ് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരത്തിന് വഴിയൊരുങ്ങിയത്.

എന്‍ഡിഎക്കു വേണ്ടി ബിജെപിയുടെ ഓം ബിര്‍ളയും ഇന്ത്യാ മുന്നണിക്കു വേണ്ടി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷുമാണ് മത്സരിക്കുന്നത്. 543 അംഗ പാര്‍ലമെന്റില്‍ 293 പേരുടെ പിന്തുണയാണ് എന്‍.ഡി.എ. സഖ്യത്തിനുള്ളത്. 234 പേരാണ് ഇന്ത്യ സഖ്യത്തിനൊപ്പമുള്ളത്.

ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികള്‍ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സഭയില്‍ ഹാജരായിരിക്കണമെന്ന് എംപിമാര്‍ക്ക് ഇരു മുന്നണികളും വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഓം ബിര്‍ളയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് എം.പി.മാരാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് നിലവില്‍ സഭയിലുള്ളത്.

സ്പീക്കര്‍ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തില്‍ അതൃപ്തി ഉടലെടുത്തെന്നും കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെ നാമനിര്‍ദേശം ചെയ്തത് കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തൃണമൂലുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിയുടെ നേതാവ് സുദീപ് ബന്ദോപാധ്യായ ഇന്നലെ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide