
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ച് ലോക്സഭ സ്പീക്കർ ഓം ബിർള. ഇതുസംബന്ധിച്ച് പാർലമെൻ്റ് ഹൗസ് ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി.
“പ്രതിപക്ഷ നേതാക്കളുടെ ശമ്പളത്തിൻ്റെയും അലവൻസുകളുടെയും സെക്ഷൻ 2 പ്രകാരം, 2024 ജൂൺ 9 മുതൽ പ്രാബല്യത്തിൽ വരുന്ന ലോക്‌സഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ശ്രീ രാഹുൽ ഗാന്ധിയെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചു.”
Speaker has recognised Congress MP Rahul Gandhi as the Leader of Opposition in the Lok Sabha with effect from 9th June 2024. pic.twitter.com/egANoXORhp
— ANI (@ANI) June 26, 2024
അതേസമയം, രണ്ടാം തവണയും ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സഭയിൽ ജനങ്ങളുടെ ശബ്ദം ഉയർത്താൻ പ്രതിപക്ഷത്തെ അനുവദിക്കുന്ന സ്പീക്കറാകും അദ്ദേഹം എന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
‘നിങ്ങള്‍ ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സഭ എത്ര കാര്യക്ഷമമായി നടക്കുന്നു എന്നതല്ല ചോദ്യം. ഇന്ത്യയുടെ ശബ്ദം എത്രത്തോളം കേള്‍ക്കാന്‍ അനുവദിക്കുന്നു എന്നതാണ് ചോദ്യം. പ്രതിപക്ഷത്തെ നിശബ്ദമാക്കി നിങ്ങള്‍ക്ക് സഭ കാര്യക്ഷമമായി നടത്താമെന്നത് ജനാധിപത്യവിരുദ്ധമായ ആശയമാണെന്നും രാഹുല്‍ പറഞ്ഞു. മാത്രമല്ല, പ്രതിപക്ഷം ഭരണഘടനയെ സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.