
ന്യൂ ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ട പോളിങ് പുരോഗമിക്കുന്നു. 93 ലോക്സഭ മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ പോളിംഗ് 39 ശതമാനം പിന്നിട്ടു. പത്ത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് തെരഞ്ഞെടുപ്പ് . ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ബംഗാളിൽ കനത്ത പോളിങ് തുടരുമ്പോൾ മഹാരാഷ്ട്രയിൽ മന്ദഗതിയിലാണ് പോളിങ്.
ബംഗാളിൽ 49 ശതമാനം പിന്നിട്ടപ്പോൾ മഹാരാഷ്ട്രയിൽ 31 ശതമാനം മാത്രമാണ് ഇതുവരെയുള്ള പോളിങ്. ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ 37 ശതമാനം പിന്നിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ഗുജറാത്തിൽ വോട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ ബാരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഉത്തർപ്രദേശിൽ, മുൻമുഖ്യമന്ത്രി അന്തരിച്ച മുലായം സിംഗ് യാദവിന്റെ മണ്ഡലമായ മെയിൻപുരി നിലനിറുത്താൻ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവും ബി.ജെ.പിയുടെ ജയ്വീർ സിംഗുമാണ് നേർക്കുനേർ.
Loksabha Election 2024 third phase progressing