
ശബരിമല: ശബരിമലയെ ഭക്തി സാന്ദ്രമാക്കി തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന സന്നിധാനത്തെത്തി. വൈകിട്ട് സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. തങ്ക അങ്കി ചാർത്തിയ അയ്യനെ കാണാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കാത്തിരുന്നത്. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റി ദർശനം അനുവദിച്ചു. ആയിരക്കണക്കിന് ഭക്തരാണ് ദർശന പുണ്യം നേടിയത്. മന്ത്രി വി എൻ വാസവനാണ് പമ്പയിൽ തങ്ക അങ്കി ഘോഷയാത്രയെ സ്വീകരണം നൽകാൻ നേതൃത്വം നൽകിയത്. ശേഷം സോപാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഏറ്റുവാങ്ങി തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുകയായിരുന്നു.
നാളെ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു. നാളെ രാത്രി 11ന് ഹരിവരാസനം പാടി നട അടക്കും. ശേഷം ഡിസംബർ 30 ന് വൈകിട്ട് 5 ന് മകരവിളക്ക് മഹോത്സത്തിനായി നട തുറക്കും. 2025 ജനുവരി 14 നാണ് ഈ തവണ മകരവിളക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 30,87,049 പേരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ഈ സമയത്ത് 26,41,141 പേരായിരുന്നു ദർശനത്തിന് എത്തിയിരുന്നത്.
ഡിസംബർ 22 ഞായറാഴ്ച്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്തും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിക്കുകയായിരുന്നു.