‘ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമര്‍ശനവുമായി എം ടി

കോഴിക്കോട്: അമിതാധികാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എംടിയുടെ വിമര്‍ശനം. അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനു എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. നേതൃപൂജകളില്‍ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാര്‍ഥ കമ്യൂണിസ്റ്റെന്നും അധികാരത്തിലുള്ളവര്‍ അത് ഉള്‍ക്കൊള്ളണമെന്നും എംടി ചൂണ്ടിക്കാണിച്ചു.

ചടങ്ങിന്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എം ടിയുടെ വിമര്‍ശനം. വിപ്ലവം നേടിയ ജനാവലി ആള്‍ക്കൂട്ടം ആയി മാറുന്നു. ഈ ആള്‍ക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമര്‍ശനവും എം ടി ഉന്നയിച്ചു. നേതൃപൂജകളില്‍ അദ്ദേഹത്തെ കാണാത്തതിന് കാരണവും അതുതന്നെ. നേതാവ് ഒരു നിമിത്തം അല്ല ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എന്ന് അധികാരത്തില്‍ ഉളളവര്‍ തിരിച്ചറിയണമെന്നും എംടി പറഞ്ഞു.

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം. ഇ. എം എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി, അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യം പൂര്‍ത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല, അതാണ് ഇഎംഎസിനെ മഹാനായ നേതാവ് ആക്കിയതെന്നും എംടി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide