
കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോക്ക് ഹാട്രിക് വിജയം. ഹ്യുഗോ ഷാവേസിന്റെ പിൻഗാമിയായി അധികാരത്തിലേറിയ മഡുറോ തുടർച്ചയായ മൂന്നാം വട്ടമാണ് രാജ്യത്തിന്റെ പ്രസിഡന്റാകുന്നത്. തെരഞ്ഞെടുപ്പിൽ 51 ശതമാനം വോട്ടുകൾ നേടിയാണ് മഡുറോ 3.0 അധികാരത്തിലേറുന്നത്. എതിരാളി എഡ്മുണ്ടോ ഗോൺസാലസിന് 44 ശതമാനം വോട്ടുകളാണ് നേടാൻ സാധിച്ചത്.
പതിവിലും വ്യത്യസ്തമായി ഇക്കുറി വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മഡുറോയുടെ വിജയം. പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസിൻ ഇന്നലെ വൈകുന്നേരം തന്നെ തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് എഡ്മുണ്ടോ ഗോൺസാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയിൽ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്. എന്നാൽ ഔദ്യോഗിക ഫലം അതെല്ലാം തള്ളികളയുന്നതാണ്. വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഗോൺസാലസിൻ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയടക്കം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. 25 വർഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച് രാജ്യത്തെ സാമ്പത്തിക നില തിരിച്ചുപിടിക്കുമെന്നായിരുന്നു വാഗ്‌ദാനം. 2013 ൽ ക്യാൻസറിനെ തുടർന്ന് ഹ്യുഗോ ഷാവേസ് മരണപെട്ടതിനു പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്.