മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

ഡല്‍ഹി: മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു വസതി ഒഴിയാനുളള അവസാന തീയതി. ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന നോട്ടീസിന് എതിരായ മഹുവയുടെ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. എം.പി സ്ഥാനം പോയതോടെ വസതിക്ക് അവകാശം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഉത്തരവിട്ടു.

അതേസമയം ചട്ടങ്ങള്‍ അനുസരിച്ച്, ഒരു താമസക്കാരനെ ആറ് മാസം വരെ താമസിക്കാന്‍ അധികാരികള്‍ക്ക് അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും തീരുമാനം എസ്റ്റേറ്റ് ഡയറക്ടറേറ്റിന് എടുക്കാം എന്നായിരുന്നു കോടതി പറഞ്ഞത്. എസ്റ്റേറ്റ് ഡയറക്ടറേറ്റ് ഈ മാസം രണ്ട് ഒഴിപ്പിക്കല്‍ നോട്ടീസ് മഹുവ മൊയ്ത്രയ്ക്ക് അയച്ചിരുന്നു. അടിയന്തരമായി വസതി ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്ന് പറഞ്ഞ് എം.പിമാരുടെ വസതിയും കേന്ദ്ര സര്‍ക്കാറിന്റെ മറ്റു വസ്തുവകകളും കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് മഹുവ മൊയ്ത്രക്ക് നോട്ടീസ് നല്‍കിയിരുന്നു.

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മഹുവയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയത്. ലോക്സഭയില്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി ചോദ്യങ്ങള്‍ ചോദിച്ചതിന് പ്രതിഫലമായി കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്സ് പാനല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ എട്ടിനാണ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്.

More Stories from this section

family-dental
witywide