
ചെന്നൈ∙ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രസന്നകുമാരി അധ്യാപികയാണ്. ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
രോഗികളെന്ന വ്യാജേനയാണ് മോഷ്ടാക്കൾ ഇവരുടെ വീട്ടിൽ പ്രവേശിച്ചത്. ഇതിനു ശേഷം മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്.
വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും കൊലപ്പെടുത്തി മോഷ്ടാക്കൾ സ്വർണവുമായി കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.