
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് നാല് വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്. തന്റെ വീട്ടിൽ വച്ച് മായ കുഴഞ്ഞുവീണെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ദീപക്ക് അറിയിച്ചത്. കഴുത്തിലും മറ്റും പാടുകൾകണ്ട് സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിന് കൈമാറുകയായിരുന്നു.
മായയും ദീപക്കും പ്രണയത്തിലായിരുന്നു. ഒരേ ആശുപത്രിയില്‍ വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് രണ്ടുപേരും ജോലി ചെയ്തിരുന്നത്. മായയുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെ കഴിഞ്ഞ വര്‍ഷമാണ് കാണ്‍പൂര്‍ സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയെ ദീപക് വിവാഹം ചെയ്തത്. ഇതേത്തുടര്‍ന്ന് ഇരുവരും നിരന്തരം പ്രശ്‌നങ്ങളുണ്ടായി. മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി കഴുത്തുഞെരിച്ചാണ് ദീപക് മായയെ കൊലപ്പെടുത്തിയത്.
കൊച്ചിയിൽ നഴ്‌സിംഗ് കോളേജ് ട്യൂട്ടറായിരുന്നു മായ. ഭോപ്പാലിലെ ആശുപത്രിയിൽ ജോലികിട്ടി മൂന്ന് വർഷം മുമ്പാണ് ഭർത്താവ് രാജുവിനൊപ്പം ലാൽഘട്ടിയിലേക്ക് മാറിയത്. ജോലിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് രാജു നാട്ടിലേക്ക് തിരിച്ചുപോന്നു. 11വയസുകാരനായ മകനൊപ്പം വാടക അപ്പാർട്ട്മെന്റിലാണ് മായ കഴിഞ്ഞിരുന്നത്. രാജുവുമായി മായ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് വാഹനാപകടത്തിൽ അമ്മ മരിച്ചെന്ന വിവരം മകൻ രാജുവിനെ വിളിച്ചറിയിച്ചത്. സുഹൃത്തുക്കൾ നൽകിയ പണംകൊണ്ട് അന്നുവൈകിട്ട് വിമാനമാർഗം രാജു ഭോപ്പാലിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്.









