മാര്‍ച്ച് 15-നകം സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യയോട് മാലിദ്വീപ്

ന്യൂഡല്‍ഹി: ഇന്ത്യ- മാലിദ്വീപ് ബന്ധം കൂടുതല്‍ വഷളാകുന്നു. മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യക്ക് സമയപരിധി നല്‍കി. മാര്‍ച്ച് 15-നകം ഇന്ത്യന്‍ സൈനികര്‍ രാജ്യം വിടണമെന്ന് മാലിദ്വീപ് പ്രസിഡന്റ് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചൈനയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിനിടെ മുഹമ്മദ് മുയിസു ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്കുള്ള നിര്‍ദേശം വന്നിരിക്കുന്നത്.

ഇന്ത്യന്‍ സൈനികര്‍ക്ക് മാലിദ്വീപില്‍ തങ്ങാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞു. ഇത് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെയും ഈ ഭരണകൂടത്തിന്റെയും നയമാണ്. ഏകദേശം 88 ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാലിദ്വീപ് പ്രസിഡന്റ് നല്‍കിയ സമയപരിധി ഏകദേശം രണ്ട് മാസംകൊണ്ട് അവസാനിക്കും. തന്റെ മണ്ണില്‍ ഒരു വിദേശ സൈന്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പിക്കുന്നതാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ മാലദ്വീപ് പ്രസിഡന്റ് തന്റെ ‘ഇന്ത്യ ഔട്ട്’ കാമ്പെയ്നിലൂടെ അധികാരത്തിലെത്തുകയും ചൈനയുമായി കൂടുതല്‍ അടുക്കുന്നതുമായാണ് വിലയിരുത്തലുകള്‍.

More Stories from this section

family-dental
witywide